കൽപ്പറ്റ: ലഹരി കലർത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയശേഷം വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 27 വർഷം തടവും 77,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ മിഥുൻദാസിനെയാണ് (22) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.
2022 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം. കൽപ്പറ്റ സിഐ ആയിരുന്ന ബിജു ആന്റണിയാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വന്ന സിഐ ബി.കെ. സിജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. എഎസ്ഐ കെ. റസാഖ്, സിവിൽ പോലീസ് ഓഫീസർ ജുനൈദ് എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി. മിഥുൻദാസിനെതിരേ കൽപ്പറ്റ, ബത്തേരി, കരിയിലകുളങ്ങര സ്റ്റേഷനുകളിൽ വേറേയും കേസുകളുണ്ട്.